ചുവന്ന ഗുൽമോഹറുകൾ

വിധി വീണ്ടും അവളെ ക്രൂരമായി അവിടേക്ക്, ഗുൽമോഹർ മരങ്ങളുള്ള ആ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. 6.30 നു തന്നെ ഫോണ്‍ വിളിച്ചുണർത്തുമ്പോൾ ബോസ്സിന് ഉത്സാഹമായിരുന്നു. പ്രശസ്തനായ എഴുത്തുകാരാൻ സഞ്ജയ്‌ രാഘവിന്റെ അകാലമൃത്യുവിന്റെ exclusive കവർ അപ്പ്‌ തയ്യാറാക്കാനായി അവളെ നിയമിക്കാനായിരുന്നു അയാൾ അതിരാവിലെ വിളിച്ചത്.
'ഒരു ഗുദാമിലെവിടെയോ ആണ് അയാൾ മരിച്ച വീട്. വേറെ mediaക്കാരൊന്നും അറിഞ്ഞുകാണാൻ വഴിയില്ല. വേഗം പുറപ്പെട്ടോളൂ. ഡ്രൈവറെ ഞാൻ ഇപ്പൊ തന്നെ അയക്കാം.' ഫോണിന്റെ അപ്പുറത്തെ തലക്കൽ നിന്ന് വന്ന ബോസ്സ്ന്റെ വാക്കുകൾക്ക് പക്ഷെ അനേകം പ്രകാശവർഷങ്ങൾ അകലം തോന്നി.

  * * *
ഇനിയും ഉണർന്നിട്ടില്ലാത്ത നഗരത്തിലൂടെ ഡ്രൈവർ കാർ  പായിച്ചു . ചിന്തകളിലാഴ്ന്നു പോയ അവളെ വർത്തമാനത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് മുഖത്തേക്ക് പതിച്ച മഴതുള്ളികളായിരുന്നു. വേനലിൽ കാലം തെറ്റി വന്ന മഴ, സഞ്ജയക്ക് ജീവനായിരുന്ന വേനൽ  മഴ. ഡ്രൈവർ  മഴയെ പിറുപിറുത്തുകൊണ്ട് വണ്ടി മുന്നോട്ട് നീക്കി. ഇടവഴികളും തെരുവുകളും താണ്ടി മുന്നോട്ട്. സഞ്ജയ്യുടെ ഒപ്പം പലകുറി നടന്ന ആ വഴികൾ ഇന്നും അന്നത്തെപ്പോലെ തന്നെ തോന്നിച്ചു. ഒരു മാറ്റവുമില്ലായിരുന്നു, അയാളൊഴികെ മറ്റൊന്നിനും.

Journalism എന്ന മോഹവുമായി അവൾ പറന്നുപോയതില്പ്പിന്നെ അയാളെ കണ്ടിട്ടില്ലായിരുന്നു. പിരിയുന്നതിനു മുന്പ് തന്റെ സർവ്വ പ്രണയവുമാവാഹിച്ച് ചുംബനാശ്ലേഷങ്ങൾ സമ്മാനിച്ചപ്പോഴായിരുന്നു അവൾ ആദ്യമായി അയാളുടെ പച്ചക്കണ്ണുകളിൽ കണ്ണുനീർത്തുള്ളികൾ തിളങ്ങുന്നത് കണ്ടത്.
'മൈഥിലി' അയാൾ അവളുടെ തോളത്ത് കൈകൾ വെച്ച് അവളെ നോക്കിക്കൊണ്ട് പതിഞ്ഞ സ്വരത്തിൽ വിളിച്ചു.
'ഉം'
'പൊയ്ക്കോളൂ'
'ഇനി കാണോ?' അവൾ അയാളുടെ പൂച്ചക്കണ്ണിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.
'നിനക്ക് ഈ വീടും മരങ്ങളും മറക്കാൻ പറ്റോ ?'
'ഞാൻ ഇനീം വരും. ഗുൽമോഹറുകൾ കാണാൻ.'
'ഞാൻ കാത്തിരിക്കാം'

മൂന്നു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു, അവൾ  ഓർത്തു. ഇതിനിടയ്ക്ക് ഗുൽമോഹറുകൾ എത്രയോ വട്ടം പൂത്തുകാണും. അയാള് അറിയിച്ചില്ല. അവൾ ഓർത്തതുമില്ല. തിരക്കുപിടിച്ച ജീവിതങ്ങളുമായി അവർ പരസ്പരം കാണാതെ അറിയിക്കാതെ ചിലവഴിച്ചു വർഷങ്ങൾ. അയാളുടെ പുസ്തകങ്ങൾ ഓരോന്നും ഇറങ്ങിയപ്പോൾ പതിവ് തെറ്റിക്കാതെ ഓരോ കോപ്പി വീതം വാങ്ങിച്ചു വായിച്ചപ്പോഴും, ഇപ്പോൾ ജോലിചെയ്യുന്ന പത്രത്തിൽ ചേർന്ന് വീണ്ടും ഈ നഗരത്തിലെത്തിയപ്പോഴും തോന്നിയില്ല അവിടെ പോവാൻ, അയാളെ കാണാൻ, ഗുൽമോഹറുകൾ വിരിഞ്ഞത് കാണാൻ.

കാറുകളുടെ horn വിളികൾക്കേട്ടാണ് അവൾ ഓർമ്മകളിൽ നിന്ന് തിരിച്ചെത്തിയത്. ഇടവഴിയിൽ ഏതോ വാഹനം പാർക്ക്‌ ചെയ്തതിനാൽ അവരുടെ കാറും അതിനു മുന്നിലുള്ള ഓട്ടോ റിക്ഷയും കുടുങ്ങിക്കിടക്കുകയിരുന്നു. ഡ്രൈവർ ആരോടെന്നില്ലാതെ എന്തെല്ലാമോ പിറുപിറുത്തു. Horn ശബ്ദങ്ങൾ  കേട്ട്‌ അപ്പുറത്തെ വീട്ടില് നിന്ന് പ്രശ്നമുണ്ടാക്കി കിടന്ന വാഹനത്തിന്റെ ഉടമ ഓടി വന്നു അതെടുത്ത് മറ്റൊരു ഊടുവഴിയിലേക്ക് നീക്കി വഴിയൊരുക്കി. മഴ അപ്പോഴും കനത്തു പെയ്തു

* * *
താമസിയാതെ കാർ ഒരു കുഞ്ഞു നീല gateനു  മുന്നിലായി നിന്നു. 'Madam, ഇതാണ് സ്ഥലമെന്നു തോന്നുന്നു ' ഡ്രൈവർ പറഞ്ഞു. അവൾ അയാള് പറഞ്ഞത് ശ്രദ്ധിക്കാതെ കാറിൽ നിന്നിറങ്ങി ഗേറ്റ് തുറന്നു. അവളിലെ നഷ്ടബോധവും കുറ്റബോധവും മഴയിലലിയുകയായിരുന്നു . ഒന്നുമാലോചിക്കാതെ അവൾ ഓടി ഉമ്മറത്തെത്തി. തുറന്നിരുന്ന ജനലിലൂടെ അവൾ അകത്തേക്ക് നോക്കി. സോഫയിൽ സുഖനിദ്രയിലെന്ന പോലെ കിടക്കുന്ന സഞ്ജയിന്റെ ശരീരം കണ്ടു. ധരിച്ചിരുന്ന വെള്ള കുർത്തയുടെ ശാന്തത ആ മുഖത്തുമുണ്ടായിരുന്നു. പക്ഷെ കുർത്തയുടെ സ്ലീവിന്റെ അറ്റത്തു ചോര പരന്നിരുന്നു.   

അയാള് ആഗ്രഹിച്ചതുപോലെ അവൾ വീണ്ടും വന്നിരിക്കുന്നു. അയാളെ കാണാൻ. പക്ഷെ അയാള് കണ്ടില്ല. അവൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആ മരതകക്കണ്ണുകൾ അടഞ്ഞു തന്നെ കിടന്നു. 

ബോസ്സിന്റെ ഫോണ്‍ കാൾ വന്നപ്പോഴാണ് അവൾ തന്റെ ആഗമനോദ്ദേശ്യത്തെ കുറിച്ചോർത്തത്. 
'മൈഥിലി, അവിടെ എത്തിയോ?'
'എത്തി'
'Well, what does it look like? D'you think he was murdered?' 
'No. There're no outward signs of a murder, Sir.' ശബ്ദം ഇടറാതിരിക്കാൻ പാടുപെട്ടുകൊണ്ടവൾ വീണ്ടും പറഞ്ഞു. 'ആത്മഹത്യ ആണെന്ന് തോന്നുന്നു'
'മം. അവിടെ നിന്ന് ശേഖരിക്കാൻ പറ്റുന്ന വിവരങ്ങൾ എല്ലാം നോട്ട് ചെയ്തു വെക്കൂ. This is gonna be huge, anyway!'

ഫോണ്‍ വെച്ചതിനു ശേഷം അവൾ എന്തോ notepadൽ കുറിച്ചിട്ടു. സഞ്ജയ് രാഘവിന്റെ മുഖത്തേക്ക് ഒരിക്കൽ കൂടി നോക്കിയിട്ടവൾ തിരികെ നടന്നു. മഴ കുറഞ്ഞിരുന്നു. ഉമ്മറപ്പടികൾ  ഇറങ്ങിയപ്പോൾ മുറ്റത്തെ ഗുൽമോഹർ മരങ്ങളിലേക്ക് അവൾ നോക്കി. മരങ്ങളിൽ ചുവന്ന ഗുൽമോഹറുകൾ മഴത്തുള്ളികളേറ്റു നനഞ്ഞു നിന്നു. താഴേക്ക് നോക്കിയപ്പോൾ കണ്ടത് ചെളിയിൽ പൂണ്ട് മണ്ണിനോട് പറ്റി കുറെ വീണ ഗുൽമോഹറുകളും . 


Comments

Post a Comment

Popular posts from this blog

മുറ്റത്തെ ചക്കരമാവിൻ ചുവട്ടിലെ ഓർമ്മകൾ

Windows of Joy

Dual Lives